
കുട്ടനാട് മാമ്പുഴക്കരിയിൽ കൃഷ്ണമ്മ(62)യെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന സംഭവത്തിന്റെ മുഖ്യ ആസൂത്രക നെയ്യാറ്റിൻകര ആറാലുമ്മൂട് തുടിക്കോട്ടുകോണം വീട്ടിൽ ദീപ തന്നെ. കൃഷ്ണമ്മയുമായി അടുപ്പം സ്ഥാപിച്ച നാൽപത്തൊന്നുകാരി ദീപ ഇവരുടെ വീട്ടിൽ സഹായിയായി നിന്നാണ് കവർച്ച നടത്തിയത്. എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തതും ദീപ തന്നെയായിരുന്നു. ദീപയെ കൂടാതെ ഇവരുടെ സുഹൃത്ത് രാജേഷും ദീപയുട മക്കളായ അഖിലും അഖിലയുമാണ് കേസിലെ മറ്റ് പ്രതികൾ. അഖില ഒഴികെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 19-ന് പുലർച്ചെ രണ്ടുമണിയോടെയായായിരുന്നു നാലംഗ സംഘം കവർച്ച നടത്തിയത്. കൃഷ്ണമ്മയെ മർദിച്ച് കെട്ടിയിട്ട് മൂന്നരപ്പവന്റെ സ്വർണം, 36,000 രൂപ, എടിഎം കാർഡ്, ഓട്ടുപാത്രങ്ങൾ എന്നിവയാണ് പ്രതികൾ കവർന്നത്. സംഭവം നടന്ന ഫെബ്രുവരി 19-നു പകൽ തന്നെ രാജേഷിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ സംഭവത്തിൽ കൂടുതൽ വ്യക്തത വന്നു. ദീപ കവർച്ച ആസൂത്രണം ചെയ്ത് സഹായിയായി രാജേഷിനെ വിളിക്കുകയായിരുന്നു. വിസമ്മതം പ്രകടിപ്പിച്ചപ്പോൾ മകൾ അഖിലയെ വിവാഹംകഴിച്ചുനൽകാമെന്ന വാഗ്ദാനം നൽകി കവർച്ചയ്ക്കു പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് പ്രതി രാജേഷ് പൊലീസിനോടു പറഞ്ഞത്.
ദീപയെക്കൂടാതെ മക്കളായ അഖിലും അഖിലയും കവർച്ചയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പൊലീസിനു മനസ്സിലായി. തുടർന്ന്, ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. ഇതിനിടെ അഖിലിനെയും അറസ്റ്റ് ചെയ്തു. രാജേഷിന്റെ മൊഴിപ്രകാരം നടത്തിയ തിരച്ചിലിൽ അഖിൽ തിരുവനന്തപുരത്തുനിന്നാണ് പൊലീസിന്റെ പിടിയിലായത്.
കേസിൽ പ്രതിചേർക്കപ്പെട്ട ദീപയും മകൾ അഖിലയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ ഇരുവരോടും നിർദേശിച്ചു. ഇതനുസരിച്ച് 21-ന് ദീപ രാമങ്കരി സിഐക്കു മുന്നിൽ ഹാജരായി. രാമങ്കരി കോടതിയിൽ റിമാൻഡു ചെയ്ത ദീപയെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് ഇന്നല സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.











